ഈ മാസം പണം കുറെ വേണം . വണ്ടിയുടെ തവണ അടവ് ഇതുവരെ തെറ്റിച്ചിട്ടില്ല. തെറ്റിക്കാന്‍ പാടില്ല എന്നത് പുതിയ വണ്ടിയുടെ താക്കോല്‍ കയ്യില്‍ തരുമ്പോള്‍ അച്ഛന്‍ തന്ന ഉപദേശങ്ങളില്‍ ഒന്ന് മാത്രം. ഇനി തെറ്റിക്കാന്‍ ബാക്കിയുള്ളതും ഈ ഉപദേശം മാത്രം. മനപൂര്‍വമല്ല ...... സാഹചര്യങ്ങള്‍..... ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കഷ്ടിച്ച് വീടുചിലവും വണ്ടിയുടെ തവണ അടയ്ക്കാനുള്ള പണവും ഞാന്‍ സമ്പാദിച്ചിരുന്നു കഴിഞ്ഞ മാസം വരെ. പക്ഷെ മഴ ......!!! എനിക്ക് വളരെ ഇഷ്ടമാണ് എന്ന് പണ്ടുമുതലേ പറയാറുണ്ടായിരുന്ന അതേ മഴ ഈ മാസം സാമ്പത്തിക നില ആകെ താറുമാറാക്കി. ഇഷ്ടം പോലെ കല്ല് എടുത്തോണ്ടിരുന്ന കപ്പണയില്‍ വെള്ളം നിറഞ്ഞു . ( കപ്പണ - ചെങ്കല്ല് കൊത്തിയെടുക്കുന്ന ക്വാറി ) പുതിയ പണയില്‍ അഡ്വാന്‍സ് കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് ഊഴം കാത്തു കിടക്കണം ...! രാവിലെ ഏഴുമണിക്ക് വണ്ടികൊണ്ട് പണക്കരയില്‍ ഇട്ടതാ ! ഇപ്പൊ സമയം ഒമ്പതെ മുക്കാല്‍ !. പുതിയ പണയായതുകൊണ്ട് കട്ടിക്കല്ലാണ് . തട്ടുകാരുടെ നടുവൊടിയും. ( തട്ടുകാര്‍ - മെഷീന്‍ മുറിച്ചിടുന്ന കല്ലുകള്‍ അടര്തിയെടുക്കുന്നവര്‍ ) സെക്കന്റ് കല്ലിനു അടുത്തെവിടെയും ഓര്‍ഡര്‍ ഇല്ല താനും. ( ക്വാളിറ്റി അനുസരിച്ച് കല്ലുകള്‍ മൂന്നായി തരം തിരിച്ചിരിക്കുന്നു ) ജോസേട്ടന്റെ വണ്ടി ഏതാണ്ട് പകുതിയായി. പോയി മുട്ടിനോക്കാം.
"ജോസേട്ടാ ഞാന്‍ സെക്കന്റിനു വെച്ചോട്ടെ ?"
" നീ ഫസ്റ്റ് എടുത്തോടാ "
രണ്ടാമത്തെ പൊളിയാണ് അടിക്കുന്നത് എന്നിട്ട് ഫസ്റ്റ് പോലും...!! പുളിച്ച തെറിയാണ് മനസ്സില്‍ വന്നത് പക്ഷെ ചിരിച്ചു . ജോസേട്ടന്‍ വീണ്ടും
" നീ പാനൂരല്ലേ പോകുന്നത് ? അവിടെ ഇതൊക്കെ മതി "
പണ മുതലാളിക്കൊക്കെ എന്തും പറയാലോ ... രണ്ടു രൂപയുടെ വ്യത്യാസമാണ് ഫസ്റ്റും സെക്കന്റും തമ്മില്‍.
" ഇല്ല ജോസേട്ടാ എനിക്ക് നാട്ടില്‍ ഒരു ഓര്‍ഡര്‍ ഉണ്ട് "
ജോസേട്ടന്റെ രണ്ടാമത്തെ ലോറിയുടെ ഡ്രൈവര്‍ ആണ് രാജന്‍ .
സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന സുനിലെട്ടനെ ഞാന്‍ തട്ടിവിളിച്ചു . വണ്ടിയെടുത്തു ജോസേട്ടന്റെ ലോറിക്ക് പിറകില്‍ വെച്ചു. ലോഡിങ്ങുകാര്‍ രണ്ടുപേരുണ്ടായിരുന്നു. രാവിലത്തെ അവസ്ഥ കണ്ടിട്ടാവണം വിനു മുങ്ങി.
" ഇന്ന് മൊത്തം രണ്ടു ലോഡ് കിട്ടിയാലായി വൈകുന്നേരം ഒരു തുള്ളി അടിക്കാന്‍ തെകയൂല "
ഇത് സുനിലെട്ടനോട് പറയുന്നത് ഞാന്‍ കേട്ടിരുന്നു. ചീട്ടുകളിച്ചാല്‍ ചിലപ്പോ അതിലും കൂടുതല്‍ കിട്ടും . അധ്വാനവും ഇല്ല.
"ഒരുവിധം സെക്കന്റാന്നു തോന്നുന്നതൊക്കെ എടുത്തോ സുനിയെട്ടാ .. പാനൂരെക്ക് തന്നെ പോകാം . എന്തായാലും പെട്ടെന്ന് വന്നാ കല്ലൊന്നും ഇല്ലല്ലോ."
സുനിയെട്ടന്‍ തലയാട്ടി.ഓരോ കല്ലും പ്ലട്ഫോമില്‍ ഇടുന്ന ശബ്ദവും കുലുക്കവും എന്റെ ചിന്തകളെ തെല്ലും അലട്ടിയില്ല. തലശ്ശേരി കോപ്രേടിവ് ഹോസ്പിറ്റലില്‍ ഭയങ്കര കാശ് ചിലവാന്നാ കേട്ടത്. എന്തായാലും അച്ഛന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയാ മതിയായിരുന്നു. ഷുഗര്‍ എന്തായാലും ഒരു കണ്ണിനെ പ്രവര്തനശേഷിയില്ലാതാക്കി. പക്ഷെ കൂടിക്കൂടി വരുന്ന ഈ ക്ഷീണം ! അതെന്താണാവോ ..? ഇന്നലെ പരിശോധിച്ചതിന്റെയൊന്നും റിസള്‍ട്ട് കിട്ടിയിട്ടില്ല ... ഈമാസം എന്തായാലും വണ്ടിയുടെ തവണ അടയ്ക്കണ്ട. അടുത്ത മാസം എന്തെങ്കിലും വഴി കാണാം. ചിന്തകള്‍ക്ക് ഭ്രാന്തുപിടിക്കാന്‍ സുനിയെട്ടന്‍ സമ്മതിച്ചില്ല.
"പോകാം "
ഞാന്‍ വിചാരിച്ചതിലും വേഗം തന്നെ വണ്ടി ഫുള്‍ ലോഡ് ആയി.
"കയ്യും കാലും കഴുകണോ "
ഞാന്‍ ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് സുനിയെട്ടന്‍ തിരിച്ചൊരു ചോദ്യം .
" ഞാനെന്താ വിനുവാണോ ?"
ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം എന്ന വിനുവിന്റെ സിദ്ധാന്തം തെറ്റിക്കാന്‍ കാരണം ഇന്ന് ഒറ്റയ്ക്ക് എങ്ങനെയെങ്കിലും മൂന്നു ലോഡ് ഒപ്പിക്കണം എന്ന ചിന്തയാണ് എന്ന് ഞാന്‍ മനസ്സിലാക്കി . നല്ലകാര്യം . പണം വന്നിട്ട് തരാം എന്നതിന്റെ ആന്ഗ്യം ജോസേട്ടനോട് കാണിച്ചിട്ട് ഞാന്‍ വണ്ടിയെടുത്തു. ലോഡിന്റെ വെയ്റ്റ് സാധാരണയില്‍നിന്നും കൂടുതലാണെന്ന് മനസ്സിലാക്കാന്‍ അല്പം വൈകി. മഹീന്ദ്ര നിസ്സാന്‍ അനുവദിച്ചിട്ടുള്ള ഭാരത്തിന്റെ ഇരട്ടിയാണ് എടുത്തിട്ട് പോകുന്നത് . വണ്ടി ഒന്ന് പുറകോട്ടു എടുത്തിട്ട് ഒരു ഇരമ്പലോടെ പണയില്‍നിന്നും കയറ്റി. മഴ ചാറുന്നുണ്ടായിരുന്നു. റോഡ് നനവായതുകാരണം ശ്രദ്ധിച്ചു തന്നെയാണ് വണ്ടിയോടിച്ചത്. കട്ടിക്കല്ലിനു ഓര്‍ഡര്‍ കുറവായിരുന്നു. എജെന്റ് വല്സേട്ടനെ വിളിച്ചപ്പോ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ കട്ടി സെക്കന്റ് എത്ര വേണമെങ്കിലും കൊണ്ടുവന്നോള് എന്ന് കിട്ടിയ മറുപടി കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഞാന്‍ ടേപ്പ് ഓണ്‍ ചെയ്തു . മഴ ഇത്തിരി കൂടിയിരുന്നെങ്കില്‍ .....വഴിയില്‍ പോലീസ് ചെക്കിംഗ് ഉണ്ടാവില്ല. അല്ലാതെ മഴയോട് ഉള്ള പ്രേമം കൊണ്ടല്ല. പക്ഷെ പേമാരിയില്‍ പലപ്പോഴും ലോഡ് കയറ്റാനും ഇറക്കാനും ഞാന്‍ ഇറങ്ങാറുണ്ടായിരുന്നു. അത് മഴയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പറഞ്ഞാല്‍ സുനിയെട്ടനും വിനുവും 'നട്ടപ്പിരാന്ത്' എന്ന് വിശേഷിപ്പിക്കും.
പാട്യം കഴിഞ്ഞു പത്തായക്കുന്നു ടൌണിലൂടെ വണ്ടി പോയിക്കൊണ്ടിരിക്കുകയാണ് . പെട്ടെന്ന് ഇടതു വശത്ത് നിര്‍ത്തിയിരുന്ന ഒരു സ്കൂട്ടെര്‍ വലതു വശത്തേയ്ക്ക് തിരിക്കുന്നത് ഞാന്‍ കണ്ടു. ബ്രെയ്ക്ക് ആഞ്ഞു ചവിട്ടിയെങ്കിലും അധിക ഭാരം കയറ്റി പോകുന്ന വണ്ടി പെട്ടെന്ന് നിക്കില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ഞാന്‍ സ്ടിയരിംഗ് വലത്തോട്ട് തിരിച്ചു. വണ്ടി സ്പീട് കുറഞ്ഞെങ്കിലും സ്കൂട്ടറില്‍ തട്ടി, അയാളെ വലതുവശത്തുള്ള തുറന്ന ചാലിലെയ്ക്ക് വീഴ്ത്തിക്കൊണ്ട് വണ്ടി ഒരു മണ്തിട്ടയില്‍തട്ടി നിന്നു. എല്ലാം നിമിഷങ്ങള്‍കൊണ്ട് കഴിഞ്ഞു. അടുത്തുള്ള കടകളില്‍നിന്നും ജനങ്ങള്‍ ഓടിക്കൂടി. ഒരു നിമിഷം മനസ്സില്‍ ആശുപത്രിയിലുള്ള അച്ഛനും ചിലവും വണ്ടിയുടെ തവണയും എലാം മിന്നിമറഞ്ഞു. സുനിയെട്ടന്‍ എന്നോട് ചോദിച്ചു "നമുക്കോടാം അല്ലെങ്കില്‍ ഇവന്മാര് കൈവെക്കും "
മനസ്സാന്നിധ്യം വീണ്ടെടുത്തു ഞാന്‍ പറഞ്ഞു
"വേണ്ട "
ഞങ്ങള്‍ പുറത്തേക്കിറങ്ങി. ചാലില്‍ വീണ മനുഷ്യനെ എല്ലാവരും ചേര്‍ന്ന് പൊക്കിയെടുത്തു പെട്ടെന്ന് ഒരു കാറ് വന്ന് അതില്‍ കയറ്റി കൊണ്ടു പോയി. "മ " യില്‍ തുടങ്ങുന്ന വാക്കുകള്‍ ഉപയോഗിച്ച് ചിലര്‍ എന്നെ ചീത്ത പറയാന്‍ തുടങ്ങിയെങ്കിലും മറ്റുള്ളവര്‍ തടഞ്ഞു. കാരണം സംഭവം കണ്ടുനിന്ന എല്ലാവര്ക്കും തെറ്റ് എന്റെ ഭാഗത്തല്ല എന്ന് മനസ്സിലായിരുന്നു. പിന്നെ ചിലര്‍ ആളാവാന്‍ വേണ്ടി ശ്രമിക്കുന്നു എന്ന് മാത്രം. അടുത്തുള്ള ഒരു കടയില്‍ കയറി നിന്നു ഞാന്‍ എന്റെ നിസ്സഹായവസ്തയെക്കുരിചോര്‍ത്തു വിങ്ങിപ്പൊട്ടി. ചില ടാക്സി ഡ്രൈവര്‍മാര്‍ വന്ന് പറഞ്ഞു " നീയെന്തിനാ കരയുന്നത് ..? ഇവിടെയാരും നിന്നെ ഒന്നും ചെയ്യില്ല " ഇതുപോലെയുള്ള അവസരത്തില്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയാണ് പതിവ് . ഞാന്‍ എന്റെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു. അതുവഴി പോയിരുന്ന കല്ല് വണ്ടികളെല്ലാം നിര്‍ത്തി, ആരാ എന്താ എന്നന്വേഷിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കൊണ്ടു തന്നെ സംഭവസ്ഥലത്ത് എന്റെ പരിചയവലയം എത്തി , തുടര്‍ന്ന് വേണ്ട നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്തു . സ്കൂട്ടര്‍ യാത്രക്കാരനെപ്പറ്റിയുള്ള വിവരം വന്നു. പ്രഥമദൃഷ്ടിയില്‍ കാര്യമായൊന്നും പറ്റിയിട്ടില്ല എന്ന് മനസ്സിലായി. നെഞ്ചില്‍ വേദനയുള്ളത് കാരണം കൂടുതല്‍ പരിശോധനകള്‍ വേണം എന്ന് . ഞാന്‍ അയാളെ കാണണം എന്നഭിപ്രായപ്പെട്ടു. അത് വേണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്ന്നുവെങ്കിലും ഞാന്‍ ശഠിച്ചു. അയാളെ പ്രവേശിപ്പിചിരിക്കന്ന ഹോസ്പിറ്റലിന്റെ പേര് കേട്ടപ്പോള്‍ ഞെട്ടി. തലശ്ശേരി കോപ്രേടിവ് ഹോസ്പിറ്റല്‍ ...! അച്ഛന്‍ രണ്ടാം നിലയില്‍, അയാള്‍ താഴെ അത്യാഹിത വിഭാഗത്തില്‍ ! എങ്ങനെയെങ്കിലും അച്ഛന്‍ അറിയാതെ നോക്കണം. കുറച്ചു കഴിഞ്ഞു പറയാം. ഈ അവസ്ഥയില്‍ അച്ഛന്‍ ഇതും കൂടി അറിഞ്ഞാല്‍ വിഷമം കൊണ്ടു തന്നെ രോഗം കൂടുകയേയുള്ളൂ. ഞാന്‍ ഹോസ്പിറ്റലില്‍ എത്തി. അയാള്‍ കിടക്കുന്ന മുറി അന്വേഷിച്ചു കണ്ടു പിടിച്ചു. അങ്ങോട്ട് കയറുമ്പോള്‍ ചെറിയ ഒരു പേടി ഉണ്ടായിരുന്നു. പക്ഷെ വിധി എന്നോട് കളിക്കുന്ന കളികള്‍ക്കിടയില്‍ കൂടുതലായി എന്ത് എന്ന സത്യം മനസ്സില്‍ ഒരു ധൈര്യം പകര്‍ന്നു. ഞാന്‍ മുറിയില്‍ കയറി. അയാളുടെ ബന്ധുക്കള്‍ കുറച്ചുപേര്‍ അവിടെയുണ്ടായിരുന്നു. എല്ലാവരും എന്നെ സംശയത്തോടെ നോക്കി. അവിടെ കിടന്ന ആ മനുഷ്യന് അധികം പ്രായം ഉണ്ടായിരുന്നില്ല നല്പ്പതുകളുടെ തുടക്കം ആയിരിക്കാം. ഞാന്‍ അടുത്ത് ചെന്ന് പരിചയപ്പെടുത്തി.
"ഞാനാ ആ .... വണ്ടിയോടിച്ചിരുന്നത്. "
ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്ന എന്നെ അദ്ദേഹത്തിന്‍റെ പ്രതികരണം അദ്ഭുതപ്പെടുത്തി. അദ്ദേഹം എന്റെ കൈ പിടിച്ച് പറഞ്ഞു
" എന്റെ തെറ്റാണ് .... ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ എന്റെ നേരെ വരുന്ന വണ്ടിയെയാണ് കണ്ടത് ... ഞാന്‍ ബാക്കിയുണ്ടാവും എന്നൊന്നും പ്രതീക്ഷിച്ചില്ല."
എന്റെ കണ്ണും മനസ്സും നിറഞ്ഞു .... കൂടുതല്‍ ഒന്നും സംസാരിക്കാന്‍ പറ്റാതെ ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി. മുഖം കഴുകി, രണ്ടാമത്തെ നിലയില്‍ ജനറല്‍ വാര്‍ഡില്‍ ഉള്ള അച്ഛനെ കാണാന്‍ പോയി .ഈ വഴിക്ക് ലോഡും കൊണ്ടു പോയപ്പോള്‍ കേറിയതാണ് എന്ന് പറഞ്ഞ് ഞാന്‍ വിങ്ങിപ്പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന മനസ്സിനെ വരിഞ്ഞു മുറുക്കി അഭിനയിച്ചു. പരിശോധനയുടെ ഫലം വന്നു എന്നും അച്ഛന് ക്രോണിക് ഹെപ്പെട്ടൈട്ടിസ് ആണ് എന്നും മാമന്‍ പറഞ്ഞു. അതിന്റെ കാരണം കണ്ടുപിടിക്കാന്‍ ഇനിയും ടെസ്റ്റുകള്‍ ഉണ്ടത്രേ. പേടിക്കാനൊന്നുമില്ല എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്നും മാമന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണില്‍ ഇരുട്ടുകയരുന്നതുപോലെ തോന്നി ....! അച്ഛന്‍ ...എന്റെ അച്ഛന്‍ പാവമായിരുന്നു. ലോകത്തെല്ലാവര്‍ക്കും നന്മ വരണം എന്നാഗ്രഹിക്കുന്ന, ദൈവവിശ്വാസിയായ, പരോപകാരിയായ എന്റെ അച്ഛന്‍ ഇത് പോലെയുള്ള രോഗങ്ങള്‍ വരാന്‍ പാടില്ലാത്തതാണ് .
എന്റെ സുഹൃത്തുക്കള്‍ ആ സ്കൂട്ടര്‍ യാത്രക്കാരനെ കണ്ടു കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. ഇബ്രാഹിം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് . ഗള്‍ഫുകാരനാണ് . രണ്ടാഴ്ച്ചകൂടിയെയുള്ളൂ ലീവ് . നെഞ്ചിന്റെ സ്കാനിംഗ് റിപ്പോര്‍ട്ട് വന്നിട്ട് ബാക്കി കാര്യങ്ങള്‍ സംസാരിക്കാം എന്ന് ഡോക്ടര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. കേസാക്കാന്‍ താല്പര്യമില്ല എന്ന തീരുമാനം അദ്ദേഹം അറിയിച്ചു. ബാക്കി കാര്യങ്ങള്‍ നാട്ടു മുഖ്യസ്തന്മാര്‍ തമ്മില്‍ സംസാരിക്കാം എന്ന ധാരണയില്‍ പിരിഞ്ഞു.
പിറ്റേ ദിവസം രാവിലെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. എന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി മനസ്സിലാക്കി, ഇബ്രാഹിംക്ക വെറും ആയിരം രൂപ നഷ്ടപരിഹാരമായി വാങ്ങിച്ചുകൊണ്ടു ഒത്തുതീര്‍പ്പായി. സംഭവസ്ഥലം പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ളതായിരുന്നു.
പോലീസ് സ്റ്റേഷനില്‍ സംഭവം ഒത്തുതീര്‍ന്ന വിവരം അറിയിച്ചു അവിടെ കേസ് ക്ലോസ് ചെയ്യേണ്ടാതായിട്ടുണ്ടായിരുന്നു. പിറ്റേദിവസം അവിടെ പോലീസ് മുറയില്‍ ചിലചോദ്യങ്ങള്‍ അഭിമുഖീകരിച്ചു, അതിനെപ്പറ്റി ആദ്യം തന്നെ ബന്ധുവും സുഹൃത്തുമായ ബാബുപോലീസ് പറഞ്ഞുതന്നിരുന്നു. അത് കൊണ്ടു അത്തരം ചോദ്യങ്ങള്‍ക്കുമുമ്പില്‍ പതറിയില്ല. ഇബ്രഹിമ്ക്ക യുടെ മൊഴി രേഖപ്പെടുത്താന്‍ വേണ്ടി ഒരു പോലീസുകാരനേയും കൂട്ടി ഞാന്‍ ആശുപത്രിയില്‍ എത്തി. മുറിയില്‍ കയറിയപ്പോള്‍ അവിടെ ഇബ്രഹിമ്ക്കയും ഭാര്യയും പിന്നെ തടിച്ചു , തലപ്പാവുകെട്ടി, വെള്ളവസ്ത്രം ധരിച്ചു ,മീശയില്ലാത്ത, എന്നാല്‍ താടിയുള്ള ഒരാളും ഉണ്ടായിരുന്നു. പോലീസുകാരന്‍ ഇബ്രാഹിമ്ക്കയോഴിച്ചു ബാക്കിയെല്ലാവരും മുറിയില്‍നിന്നും പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ പുറത്തിറങ്ങി. ഇബ്രഹിമ്ക്കയുടെ ഭാര്യ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. മറ്റെയാള്‍ എന്നെ ചൂണ്ടി അവരോടു ചോദിച്ചു.
" ഇതാരാ ?"
"ഇതാണ് ആ ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ " അവര്‍ സൌമ്യമായി പറഞ്ഞു.
" ഓഹോ നീയാണ് അല്ലെ ? " അയാളുടെ ഭാവം മാറി.
" ഇത് നീ വിചാരിക്കുംപോലെ ആയിരം രൂപയിലൊന്നും ഒതുക്കാം എന്ന് വിചാരിക്കണ്ട. നീയെന്താ വിചാരിച്ചത് ? വണ്ടി കൊണ്ടിടിചിട്ട് ..... ഇതെന്താ തമാശക്കളിയാ...? "
ഞാന്‍ ഞെട്ടലോടെ അയാളെ നോക്കി. എന്നിട്ട് പറഞ്ഞു.
" പക്ഷെ ഇബ്രാഹിമ്ക്ക പറഞ്ഞത് ......."
അയാള്‍ ഇടയ്ക്ക് കയറി
" ഇബ്രാഹിം ഒരു പാവമായതുകൊണ്ട് അങ്ങനെ പറ്റിച്ചിട്ട് സമര്തനാവാം എന്ന് വിചാരിച്ചോ നീയ് ?"
എന്റെ തൊണ്ട വരണ്ടു ... ആശുപത്രി ചുമരും ചാരി , അയാള്‍ പറയുന്നതെല്ലാം ഞാന്‍ കേട്ടു നിന്നു.
വാതില്‍ തുറക്കപ്പെട്ടു. പോലീസുകാരന്‍ പുറത്തു വന്നു. ഉടനെ വെള്ളവസ്ത്രധാരി അകത്തേയ്ക്ക് പോയി. അപ്പോള്‍ ഇബ്രഹിമ്ക്കയുടെ ഭാര്യ എന്റെ അടുത്തുവന്നു.
" നീ പേടിക്കണ്ട ... അയാള്‍ പറയുന്നത് കാര്യമാക്കണ്ട. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാ മതി "
ആ വാക്കുകള്‍ അവരുടെ മുഖത്തുനിന്നും കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. കാരുണ്യം തുളുംബിനില്‍ക്കുന്ന ആ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.
ഈ കാര്യങ്ങള്‍ എന്റെ അമ്മയോടും മറ്റുള്ളവരോടും വിവരിക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ മനസ്സിലാക്കുകയായിരുന്നു ... അച്ഛന്‍ തന്റെ ജീവിതം കൊണ്ടു എന്നെ പഠിപ്പിച്ചത് ... കാരുണ്യവും സ്നേഹവും നിറഞ്ഞ ഒരു ജീവിത രീതിയാണ്. അതിന്റെ ഫലം എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട് . ഇത് അതില്‍ ഒന്ന് മാത്രം. ഇബ്രഹിമ്ക്കയ്ക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൌഖ്യങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു .

No comments:
Post a Comment