ചന്ദ്രേട്ടനെയും കാത്തു ബാംഗ്ലൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ കുറച്ചു സമയം മാത്രമേ ഇരുന്നുള്ളൂ എങ്കിലും വല്ലാത്ത മുഷിപ്പായിരുന്നു. തൊട്ടടുത്ത സിമെന്റ് ബെഞ്ചില്‍ ഇരുന്നു ഒരാള്‍ സിഗരെട്ടു വലിക്കുന്നു. ഇടയ്ക്ക് ചുമയ്ക്കുന്നും ഉണ്ട് . മുന്‍പൊന്നും സിഗരെട്ടിന്റെ പുക ഇത്രയും അസഹ്യമായിരുന്നില്ല. ചന്ദ്രേട്ടന്റെ അന്ജിയോഗ്രഫി റിപ്പോര്‍ട്ട് കാണും വരെ വല്ലപ്പോഴും ഞാനും വലിച്ചിരുന്നു. രണ്ടു ബ്ലോക്ക് ആണ് ചന്ദ്രേട്ടന്റെ രക്തക്കുഴലുകളില്‍. ദിവസം ഒന്നോ രണ്ടോ സിഗരെട്ടു മാത്രമേ ചന്ദ്രേട്ടന്‍ വലിക്കാരുണ്ടായിരുന്നുള്ളൂ. പക്ഷെ പുകവലിയാണ് കാരണം എന്നാണു ഡോക്ടര്‍ പറഞ്ഞത്. ഇന്ന് രാത്രി പുട്ടപര്‍ത്തിയിലേക്ക് യാത്ര നടക്കുമോ എന്നറിയില്ല. സായിബാബ ഹോസ്പിറ്റലില്‍ ഹാര്‍ട്ട് ഓപ്പറേഷന്‍ സൌജന്യം ആണത്രേ. ട്രെയിന്‍ വന്നു, പ്ലാറ്റ് ഫോം കൂടുതല്‍ തിരക്കുള്ളതായി. തിരക്കിനിടയില്‍ ചന്ദ്രേട്ടനും രഞ്ജന്‍ ചേട്ടനും ഇറങ്ങുന്നത് ഞാന്‍ കണ്ടു. തിക്കിത്തിരക്കി ഞാന്‍ അവരുടെ അടുത്തെത്തി.
ചന്ദ്രേട്ടനെ കൂട്ടി പുട്ടപര്‍ത്തിയിലെയ്ക്ക് പോകാന്‍ കൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞതനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് രഞ്ജന്‍ ചേട്ടന്‍ രാജസ്ഥാനിലെയ്ക്ക് പോയത് . ചന്ദ്രേട്ടന്റെ ഹാര്‍ട്ട് അറ്റാക്കിന്റെ വിവരം അറിഞ്ഞു ഞങ്ങള്‍ എല്ലാവരും വിഷമിച്ചിരിക്കുമ്പോഴാണ് തികഞ്ഞ സായിഭക്തനായ കൃഷ്ണന്‍ മാസ്റ്റര്‍ ഞങ്ങള്‍ക്ക് ആശ്വാസമായത് . അദ്ദേഹം സായിബാബയെപ്പറ്റി വാചാലനായി. പുട്ടപര്‍ത്തിയിലെ സൌജന്യ ചികിത്സയെപ്പറ്റി അറിഞ്ഞപ്പോള്‍ ഞങ്ങളും ആ മഹദ് വ്യക്തിയെ മനസ്സില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞിരുന്നു. തിക്താനുഭവങ്ങള്‍ മരവിപ്പിച്ച എന്നിലെ ഭക്തന്‍ അങ്ങനെതന്നെ കിടന്നു. പക്ഷെ ആയിരങ്ങള്‍ക്ക് ആശ്വാസമേകുന്ന ആ മഹാനെ ആരാധിക്കാതെ വയ്യ .
ചന്ദ്രേട്ടനെ കാണുമ്പോള്‍ പ്രത്യേകിച്ച് ഒരു വ്യത്യാസവും ഉള്ളതായി തോന്നിയില്ല. പക്ഷെ പരിഭ്രമം ഉള്ളില്‍ ഉണ്ടെന്നു സംസാരത്തില്‍ വ്യക്തമായി. നേരെ പോയത് എന്റെ മാമന്റെ വീട്ടിലേയ്ക്ക് . ഇന്ന് അവിടെ തങ്ങി, നാളെ രാവിലെ പുട്ടപര്‍ത്തിയിലെയ്ക്ക് പോകാന്‍ ആയിരുന്നു വിചാരിച്ചിരുന്നത്. വൈകിക്കണ്ട എന്ന മാമന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ വണ്ടിയും എടുത്തുകൊണ്ടു ഞങ്ങള്‍ രാത്രിതന്നെ പുറപ്പെട്ടു. ടൌണ്‍ വിട്ടതോടുകൂടി റോഡില്‍ തിരക്ക് കുറഞ്ഞു . ബാംഗ്ലൂരില്‍ നിന്നും പുട്ടപര്‍ത്തിയിലെയ്ക്ക് മണിക്കൂറുകളുടെ യാത്ര. പന്ത്രണ്ടു മണിയോടുകൂടി അവിടെ എത്തിച്ചേര്‍ന്നു. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അതിരാവിലെ നാല് മണിക്ക് തന്നെ ഗൈറ്റിനു മുന്‍പില്‍ ക്യു നില്‍ക്കേണ്ടിവരും എന്നറിഞ്ഞു. ഉറങ്ങാന്‍ വളരെ കുറച്ചു സമയം മാത്രം. പെട്ടെന്ന് തന്നെ താമസ സൗകര്യം ശരിയായി, ഞങ്ങള്‍ ഉറങ്ങി.
മൂന്ന് മണിക്ക് അല്പം ദീര്‍ഘ വീക്ഷണത്തോടെ രഞ്ജന്‍ ചേട്ടന്‍ എണീറ്റ് ഗൈറ്റില്‍ പോയി നോക്കി. അപ്പോളേയ്ക്കും ക്യു മീറ്ററുകള്‍ നീണ്ടുപോയിരുന്നു. ഞങ്ങള്‍ മാറി മാറി ക്യു വില്‍ നിന്നു നേരം വെളുപ്പിച്ചു. ഗൈറ്റ് തുറക്കാന്‍ നേരം ചന്ദ്രേട്ടനെ വിളിക്കാം എന്ന് തീരുമാനിച്ചു. സമയം കഴിയുംതോറും ക്യു വിന്റെ നീളം കൂടിക്കൊണ്ടിരിക്കുന്നു. പല ഭാഷക്കാര്‍ , പല ദേശക്കാര്‍ , പല പ്രായക്കാര്‍ ... കാഷായ വസ്ത്ര ധാരികള്‍ എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് അതിലെയൊക്കെ നടക്കുന്നുണ്ട്. ഗൈറ്റ് ന്റെ അരികെ രണ്ടു പേര്‍ നില്‍പ്പുണ്ട് , ഇടയ്ക്കിടെ പലരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ വളരെ ശാന്തമായ മുഖത്തോട് കൂടി മറുപടി പറയുന്നു.എല്ലാവരും ചോദിക്കുന്നത് ഒന്ന് തന്നെ . ഗൈറ്റ് എപ്പോള്‍ തുറക്കും ? സന്യാസിമാര്‍ പ്രകോപിതരാവില്ലല്ലോ.
ഒരു ഏഴു മണിയായിക്കാണും, ക്യു വിന്റെ ഇടയില്‍ ഒരു ആള്‍ക്കൂട്ടം രൂപ്പപ്പെടുന്നു. ഞങ്ങള്‍ ഊഴമിട്ട് നില്‍ക്കുന്നതുകൊണ്ട് ഒരു അഞ്ചു മിനുട്ട് കൂടി കാത്തു നില്‍ക്കേണ്ടി വന്നു അവിടെ പ്പോയി നോക്കാന്‍. രഞ്ജന്‍ ചേട്ടന്‍ വന്നു എന്റെ സ്ഥാനത് നിന്ന ഉടന്‍ ഞാന്‍ ആ ആള്‍ക്കൂട്ടം എന്താണെന്നറിയാന്‍ പോയി. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. സൌജന്യ ചികിത്സ പ്രതീക്ഷിച്ചു ഞങ്ങളെപ്പോലെ നിന്ന ആയിരക്കണക്കിന് രോഗികളുടെയും ബന്ധുക്കളുടെയും മനസ്സില്‍ തീ കോരിയിടുന്ന ഒരു കാഴ്ച. ക്യു വില്‍ നിന്ന ഒരു ചെറുപ്പക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു...! അദ്ദേഹത്തിന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ കൂടെ. ആശുപത്രിയുടെ ചുറ്റുമതിലില്‍ ചാരിയിരുന്ന ആ അമ്മയുടെ കണ്ണുകളില്‍ കണ്ണുനീരുണ്ടായിരുന്നില്ല ...! ഒരു നിര്‍വികാരതയായിരുന്നു ആ മുഖത്ത് ..... ആരുടേയും കരളലിയിക്കുന്ന ആ രംഗം അധികനേരം കണ്ടു നില്‍ക്കാന്‍ എനിക്കായില്ല. തിരിച്ചു മുറിയിലേയ്ക്ക് വന്നു.
ചന്ദ്രേട്ടനോട് അങ്ങനെ ഒരു സംഭവത്തെ പറ്റി പറഞ്ഞതേയില്ല. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഗൈറ്റ് തുറന്നു , ഘട്ടം ഘട്ടമായി രോഗികള്‍ അകത്തേയ്ക്ക് പ്രവേശിച്ചു , ചന്ദ്രേട്ടനും രഞ്ജന്‍ ചേട്ടനും അകത്തേയ്ക്ക് പോയി. ആ അമ്മയുടെയും മകന്റെയും കാര്യം അറിയാന്‍ വേണ്ടി ഞാന്‍ വീണ്ടും അവിടെ നോക്കി. ഇതുവരെ ആ മൃതശരീരം അവിടെ നിന്നും മാറ്റിയില്ല....! കാഷായ വസ്ത്ര ധാരികള്‍ എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് അതിലെയൊക്കെ നടക്കുന്നുണ്ട്. പരോപകാരം ചെയ്തു ചെയ്തു പ്രശസ്തനായ ആ ദൈവത്തിന്റെ ശിഷ്യന്മാര്‍ ......! ആരോ ഗൈറ്റില്‍ നില്‍ക്കുന്ന ശാന്തമായ മുഖമുള്ള സന്യാസിമാരോട് വിവരം പറഞ്ഞു. ശാന്തത കൈവിടാതെ അവര്‍ എന്തൊക്കെയോ ഉരുവിട്ടു...!!! കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ ആ അമ്മയുടെയും മകന്റെ മൃതശരീരത്തിന്റെയും മുന്‍പില്‍ ഒരു തുണി വിരിച്ച് അതില്‍ ഒരു പത്തു രൂപ നോട്ട് ഇട്ടു. ഉടനെ ചുറ്റും നിന്നവര്‍ അവരവരുടെ കഴിവിനനുസരിച്ച് സംഭാവന ചെയ്യാന്‍ തുടങ്ങി. ഞാനും കൊടുത്തു അമ്പതു രൂപ. കാഷായ വസ്ത്ര ധാരികള്‍ അപ്പോഴും എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് അതിലെയൊക്കെ നടക്കുന്നുണ്ട്. അല്പസമയത്തിനുള്ളില്‍ ആംബുലന്‍സ് വന്നു, മൃതദേഹം അതില്‍ കയറ്റപ്പെട്ടു, ആ അമ്മയെ രണ്ടു പേര്‍ ചെന്നു എഴുന്നേല്‍പ്പിച്ചു. ആ നിമിഷം ആ അമ്മ പൊട്ടിക്കരഞ്ഞു. ചിലമ്പിച്ച ശബ്ദം തൊണ്ടയില്‍ കുരുങ്ങി.അവര്‍ ആ പാവം സ്ത്രീയെ ആംബുലന്‍സില്‍ ഇരുത്തി. ആ വാഹനം നീങ്ങിയപ്പോള്‍ അവിടെയുള്ള പലരും കണ്ണു തുടയ്ക്കുന്നത് അവ്യക്തമായി ഞാന്‍ കണ്ടു. കണ്ണുനീര്‍ എന്റെയും കാഴ്ചയെ മങ്ങിയതാക്കി. കണ്ണു തുടച്ചു ഞാന്‍ സന്യാസിമാരെ നോക്കി. ശാന്തത കൈവെടിയാതെ അവര്‍ എന്തൊക്കെയോ ഉരുവിടുന്നുണ്ടായിരുന്നു. ഞാനും മനസ്സില്‍ വിചാരിച്ചു - എനിക്ക് പ്രാര്‍ത്ഥിക്കണം.ഞാന്‍ ഭക്തനാണ് ..!
(ചന്ദ്രേട്ടന്റെ കഥ ഇവിടെ പൂര്‍ണമാകുന്നില്ല - പരിശോധന കഴിഞ്ഞു അദ്ദേഹത്തിന് കിട്ടിയത് ഒന്നര വര്ഷം കഴിഞ്ഞുള്ള ഒരു ഡേറ്റ്..!. അത്രയ്ക്ക് രോഗികള്‍ ഓപ്പറേഷന്‍ കാത്തു കിടക്കുന്നു അവിടെ. എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ വേണ്ടി നാട്ടിലേയ്ക്ക് തിരിച്ചു. വഴിക്ക് വെച്ച് ചന്ദ്രേട്ടന് വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടു. നേരെ ബാംഗ്ലൂര്‍ നാരായണ ഹൃദയാലായ ഹോസ്പിറ്റലിലെയ്ക്ക് . ഉടനെ ഓപ്പറേഷന്‍ വേണം എന്ന് ഡോക്ടര്‍മാര്‍. വിജയകരമായ ഓപ്പറേഷന്‍ കഴിഞ്ഞു ഇപ്പോള്‍ ചന്ദ്രേട്ടന്‍ സുഖമായി രാജസ്ഥാനില്‍ കുടുംബ സമേതം ജീവിക്കുന്നു )

No comments:
Post a Comment