Sunday, 3 June 2012

പവനായി ശവമായി

"പണിയും പട്ടിണിയും കൊടിയ മര്ധനങ്ങളും മാത്രം ഞങ്ങള്‍ക്ക് മിച്ചം"
തൊണ്ണൂറു ഡിഗ്രിയില്‍ കുനിഞ്ഞു നിന്നു, മുഖം ഉയര്‍ത്തിക്കൊണ്ടു പറയണം.... പറഞ്ഞു ..... പക്ഷെ ....
"എടാ ആ ഫീല്‍ വരട്ടെ മുഖത്ത് . മര്‍ദനം ഏറ്റു വേദനിക്കുന്ന കാളയാണ് നീ ". 
സംവിധായകനെ കുറ്റം പറയാന്‍ പറ്റില്ല. എങ്ങനെയെങ്കിലും പ്രേക്ഷകര്‍ എന്നെ കാണണം എന്നേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഭാവം ഒന്നും ശ്രദ്ധിച്ചില്ല . ഇത്തവണ മുഖം ഉയര്‍ത്തിക്കൊണ്ടു ഭാവം വരുത്തിക്കൊണ്ട് തന്നെ പറഞ്ഞു. 
"പണിയും പട്ടിണിയും കൊടിയ മര്ധനങ്ങളും മാത്രം ഞങ്ങള്‍ക്ക് മിച്ചം" ....... 
"എടാ കാളയാണ് നീ കാള." 
ഭാവം വന്നപ്പോള്‍ കുനിയല്‍ ശരിയായില്ല. കോറസ് ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നാടകം അഭിനയിക്കാന്‍ വന്നത്. ഇത്തവണ കോറസ് നന്നാക്കിയാല്‍ അടുത്തതവണ എന്തെങ്കിലും ക്യാരക്ടര്‍ റോള് കിട്ടും എന്നുള്ള പ്രത്യാശ.....! എല്ലാദിവസവും വൈകുന്നേരം ഏഴു മണിക്ക് തുടങ്ങിയാല്‍ പന്ത്രണ്ടു മണി വരെ നീളും റിഹേര്‍സല്‍. കാളയായും ആട് ആയും നെല്ചെടികളായും ഞങ്ങള്‍ ക്യാമ്പ് ഉഷാറാക്കി. കോറസ് ആയാല്‍ അങ്ങനെ ഒരു ഗുണം ഉണ്ട് . ലോകത്തുള്ളതും ഇല്ലാത്തതുമായ എന്ത് സംഗതിയായും നമുക്ക് മാറാം.മോഡേണ്‍ നാടകങ്ങളില്‍ കാലപുരുഷനും, മഴയും, തീയും, എന്തിനേറെ പറയുന്നു .... കക്കൂസ് ആയിട്ട് പോലും അഭിനയിച്ചു അരങ്ങു തകര്‍ത്ത കോറസ് വേഷങ്ങള്‍ ഉണ്ട് . നാടക മത്സരം ആയതുകൊണ്ട് എല്ലാവരും അവരവരുടെ റോള്‍ നന്നാക്കാന്‍ പരിശ്രമിച്ചു. ഞാനോ ... കാളയായാലും ആടായാലും സ്റെജിലയ്ക്ക് വരുമ്പോ മുന്നില്‍ തന്നെ ആവാന്‍ പ്രത്യേകം ശ്രദ്ദിച്ചിരുന്നു. നാലാള്‍ കാണണ്ടേ ?. 
ലോകത്തിലെ ആദ്യത്തെ കുറ്റകൃത്യം - അതാണ്‌ കഥ. അവസാന രംഗത്തില്‍ കായേന്‍ ഹാബെലിനെ കൊല്ലുന്നു. ഹാബേലിന്റെ ശവം പോക്കിയെടുത്തുകൊണ്ട് ആദം വരണം. ആദം ഹാബേല്‍ നെ നോക്കി ഞെട്ടല്‍ രേഖപ്പെടുത്തി. ഇവന് ഇത്രേം മസിലോ ! 
"എത്രയുണ്ട് വെയ്റ്റ് ?" ആദം ചോദിച്ചു. 
"എണ്‍പത്" ഹാബേല്‍ വളരെ വിനയ കുനയനായി പറഞ്ഞു.
"നോക്കാം ".
ഒരച്ചന്‍ മകന്റെ ചേതനയറ്റ ശരീരവുമായി വരുന്ന, വളരെ വികാര നിര്‍ഭരമായ, ക്ലൈമാക്സ്‌ രംഗത്തിന്റെ റിഹേര്‍സല്‍ കണ്ടിട്ട് അവിടെ ചിരിക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല. ഹാബെലിനെ പൊക്കിയെടുത്തു വരുന്ന ആദത്തിന്റെ മുഖത്തു വന്ന വികാരം ഒളിപിക്സില്‍ മത്സരിക്കുന്ന വെയ്റ്റ് ലിഫ്റെരുടെ വികാരം !
" സങ്കടവും വാത്സല്യവും നിറഞ്ഞു വരണം. ആ ഫീല്‍ സദസ്സില്‍ പിന്നില്‍ നില്‍ക്കുന്നവന് പോലും കിട്ടണം " 
സംവിധായകന്‍ വാചാലനായി. പക്ഷെ ഈ ഹാബെലിനെയും പൊക്കിയെടുത്തു വികാരം വരുത്താന്‍ പറ്റില്ല എന്ന് രണ്ടു റിഹേര്‍സല്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹത്തിന്‍റെ കണ്ണ് എന്റെ ശരീരത്തില്‍ പതിഞ്ഞു. ആര്‍ക്കൊക്കെയോ എവിടെയൊക്കെയോ ലഡ്ഡു പൊട്ടി.കായേന്‍ ഹാബെലിനെ മര്ധിച്ചുകൊണ്ട് പിന്നിലേയ്ക്ക് വരുന്നു, പശ്ചാത്തലത്തില്‍ ഹാബേലിന്റെ ആര്‍ത്തനാദം ! പിന്നില്‍നിന്നും ഹാബേലിന്റെ ശവവുമായി ആദം വരുന്നു. എന്നെയും പൊക്കി എടുത്തുകൊണ്ടു ആദം നടത്തിയ വികാരപ്രകടനം ഗംഭീരമായിരുന്നു. മുഖം കാണികള്‍ക്ക് കാണാത്ത വിധത്തില്‍ ചരിച്ചു പിടിച്ചാല്‍ സംഗതി ക്ലീന്‍ ! അങ്ങനെ എന്നെ ശവം ആക്കി പ്രശ്നം പരിഹരിച്ചു.
മത്സരത്തിന്റെ തലേദിവസം BKS സ്റ്റേജില്‍ റിഹേര്‍സല്‍ - അവിടെ വച്ച് ആ ഞെട്ടിക്കുന്ന വാര്‍ത്ത‍ കാളകളും ആടുകളും അറിഞ്ഞു. കാളകള്‍ക്കും ആടുകള്‍ക്കും മഖംമൂടി ഉണ്ടത്രേ . അപ്പൊ ഇത്രേം ദിവസം മര്‍ദ്ദിക്കപ്പെട്ട ഭാവം പരിശീലിച്ചത് ...? ചോദിക്കണം എന്നുണ്ടായിരുന്നു. റിഹേര്‍സല്‍ പുലര്‍ച്ചെ മൂന്നു മണിവരെ നീണ്ടു. ആട് ആയും കാളയായും പിന്നെ ശവമായും ആത്മവിശ്വാസം ഉറപ്പിച്ചു.
അങ്ങനെ ആദ്യമായി BKS സദസ്സിനുമുന്‍പില്‍ തല കാണിക്കാന്‍ പോകുകയാണ് ഞാന്‍. അമ്മയോടും പ്രതിശ്രുത വധുവിനോടും ഒക്കെ ഒരുപാട് പൊലിപ്പിച്ചു പറഞ്ഞിരുന്നു. പിന്നെ ഇവിടെയുള്ള സുഹൃത്തുക്കളെയെല്ലാം നാടകം കാണാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. പറഞ്ഞുറപ്പിച്ചത് പ്രകാരം ഏഴുമണിക്ക് എല്ലാവരും എത്തിച്ചേര്‍ന്നു. ചില കാളകളുടെയും ആടുകളുടെയും മുഖത്തുള്ള മ്ലാനത ഞാന്‍ ശ്രദ്ദിച്ചു. സംഗതി ആരാഞ്ഞപ്പോള്‍ ഒരു കാള പറഞ്ഞു - "നമ്മുടെ നാടകത്തില്‍ കഥാപാത്രങ്ങള്‍ കൂടുതലാണത്രേ ..... അതുകൊണ്ട് രണ്ടു കാളയും രണ്ടു ആടും മതിയെന്ന് ....!!!" 
ദേ കിടക്കുന്നു രണ്ടാമത്തെ ഞെട്ടല്‍....! മാടുകളുടെ കാര്യത്തില്‍ ചന്തയില്‍ നടക്കുന്നത് തന്നെ അവിടെയും നടന്നു. കൂട്ടത്തില്‍ മുഴുത്ത കാളകളെയും ആടുകളെയും തിരഞ്ഞെടുക്കപ്പെട്ടു. ഇനിയിപ്പോ നിക്കണോ പോണോ എന്ന അവസ്ഥയിലായി ഞാന്‍. എണ്‍പത് കിലോ പൊക്കുന്ന ആദത്തിനെ വിചാരിച്ചു ഞാന്‍ ഗ്രീന്‍ റൂമില്‍ നിന്നു. സമയമായപ്പോള്‍ മേലാസകലം ചുവന്ന ചായം ഒഴിക്കപ്പെട്ടു. ഹാബെലിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊണ്ട് കായേന്‍ വേദിക്കു പിറകിലെത്തി. നിമിഷ നേരം കൊണ്ടു ഹാബേലിന്റെ വേഷം അഴിച്ചു എന്റെ ദേഹത്ത് കെട്ടി. ഞാന്‍ ശവം ആയി. തല സ്റെജിനു പുറകിലേയ്ക്ക് തിരിച്ചു പിടിച്ച് എന്റെ വേഷം നൂറു ശതമാനം കൃത്യത കാട്ടി........................................... 
പിറ്റേന്ന് ക്ഷണിക്കപ്പെട്ട സുഹൃത്തുക്കള്‍ പറഞ്ഞു - "നാടകം ഗംഭീരമായിരുന്നു , കണ്ഗ്രാജുലെഷന്‍സ് ... പക്ഷെ നീ ഏതു വേഷത്തിലായിരുന്നു ? " ഞാന്‍ ഒന്നും പറഞ്ഞില്ല. പറയേണ്ടി വന്നില്ല. അതിനു മുന്‍പേ പവനായി ശവമായ ഫോട്ടോ പ്രചരിച്ചിരുന്നു 

No comments:

Post a Comment