ഗള്‍ഫില്‍ ജോലിചെയ്യുന്ന പലര്‍ക്കും നേരിടെണ്ടിവന്നിട്ടുള്ളതും പലരും നേരിടാന്‍ സാധ്യതയുള്ളതും ആയ ഒരു സംഭവം ആണ് ഒരു വെക്കേഷന്‍ മുഴുവന്‍ പെണ്ണുകാണാന്‍ സമര്‍പ്പിക്കുക എന്നത്. ഞാനും പതിനഞ്ചു ദിവസത്തെ അവധി പെണ്ണ് കാണാന്‍ സമര്‍പ്പിച്ചു. രണ്ടു വര്ഷം മുന്‍പ് ഏട്ടനുണ്ടായ അനുഭവം മനസ്സിലുണ്ടായിരുന്നുവെങ്കിലും വെറും പതിനഞ്ചു ദിവസം കൊണ്ടു പെണ്ണ് കണ്ട് , കല്യാണം ഉറപ്പിച്ച്, മോതിരം മാറി, പിന്നെ sms, call, mms, skype ...... ഇതൊക്കെയായിരുന്നു വ്യാമോഹം. നാട്ടിലെത്തി, സാധാരണയുള്ള അര്മാദനങ്ങള്‍ മാറ്റിവെച്ചു . കാരണം ദിവസങ്ങള്‍ അത്രയേയുള്ളൂ...! ചെയ്യാനുള്ളതോ മേല്‍ പറഞ്ഞതൊക്കെ !. ഒരു ദിവസം മൂന്നോ നാലോ പെണ്‍കുട്ടികളെ കാണും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജാതകക്കുറിപ്പ് വാങ്ങും. ഇഷ്ടപ്പെടാത്തവരോട് പറയാനുള്ള മറുപടി - ജാതകം ചേര്‍ച്ചയില്ല. ഇഷ്ടപ്പെട്ടവരുടെ ജാതകം നോക്കി , അതിനു ചേരുന്ന ജാതകം ഉണ്ടാക്കണം. അങ്ങനെ എന്തൊക്കെ നൂലാമാലകള്‍ ...!!! ഒരാഴ്ച കടന്നു പോയി. തിരികെ കിട്ടിയ മറുപടികള്‍ - ഗള്‍ഫ് ആണെങ്കില്‍ വേണ്ട , സര്‍ക്കാരുദ്യോഗസ്തനെ മതി , നമ്മുടെ രാജ്യം വിട്ടിട്ടുള്ള പരിപാടി വേണ്ട , .... തുടങ്ങിയവ. (അത്രയ്ക്കുണ്ട് നാട്ടിലെ തന്തമാര്‍ക്കിടയില്‍ ഗല്‍ഫുകാരുണ്ടാക്കിയ ഇമേജ് ..!!!) മറുപടികളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് - " അവള്‍ ഡിഗ്രി വരെ പഠിച്ചതാ ഡിസൈനെര്‍ക്കൊന്നും അയക്കൂല " അവളെ കെട്ടാന്‍ അന്ഗമാലിയിലെ പ്രധാനമന്ത്രി വരും എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ അരിശം തീര്‍ത്തു.
" നീ എവിടെനിന്നെങ്കിലും ലൈന്‍ അടിച്ചു കേട്ടിക്കോളും എന്നാ ഞാന്‍ വിചാരിച്ചത് " - അമ്മ.
" കോളേജില്‍ പഠിക്കുംബോഴോന്നും അമ്മ ഇങ്ങനെ പറഞ്ഞില്ലല്ലോ ..!!!" ( പറഞ്ഞിരുന്നെങ്കില്‍ നീ കൊറേ ഒലത്തിയേനെ ...!!!)
എന്ത് ചെയ്യും ... ???
പുരോഗമനപരമായ ചില ആശയങ്ങള്‍ ഉയര്‍ന്നു വന്നു. ആത്മ സുഹൃത്തായ ദില്ജിത്തിന്റെ ആപ്തവാക്യം - " ഈ പാരലല്‍ കോളേജ് എന്ന് പറഞ്ഞാ ഒരു തരത്തില്‍ unregistered marriage bureau ആണ് "
"ആണോ ?"
" പിന്നല്ലാതെ ! നീ സംശയം ഉണ്ടെങ്കില്‍ ഷിംജു വിനെ വിളിച്ചു ചോദിക്ക് "
ഷിംജു - എന്റെ കസിന്‍ . അവന്‍ തലശേരിയിലെ ഒരു കോളേജില്‍ അക്കൌണ്ടിംഗ് വാധ്യാരാണ്.
സമയം കളഞ്ഞില്ല ഞാന്‍ . വിളിച്ചപ്പോ അവന്‍ പറഞ്ഞു - "ഒരു പന്ത്രണ്ടു മണിയാകുമ്പോ ഇങ്ങോട്ട് പോര് എല്ലാം നമുക്ക് ശരിയാക്കാം."
ഞങ്ങള്‍ അവിടെയെത്തിയപ്പോ മനസ്സിലായി അവന്റെ പ്രിന്‍സിപ്പാള്‍ പുലിയാണെന്ന്. അദ്ദേഹം താന്‍ ഇടപെട്ടു ശരിയാക്കിക്കൊടുത്ത വിവാഹ ബന്ധങ്ങളെപ്പറ്റി വാചാലനായി.
ചെറിയ ഒരു കോളേജ് ആണ്. ക്ലാസ്സ് വിടുമ്പോള്‍ കുട്ടികള്‍ വരിവരിയായി ഓഫീസിനു മുന്നിലൂടെ കടന്നു പോകും. അപ്പോള്‍ നമ്മള്‍ സ്കാന്‍ ചെയ്യണം ( ചോര കുടിക്കാന്‍ പാടില്ല എന്ന് ഞാന്‍ എന്റെ മനസ്സിനെ ചട്ടം കെട്ടി ). എന്നിട്ട് ഏതു കുട്ടി കടന്നു പോകുമ്പോളാണ് മനസ്സില്‍ ലഡ്ഡു പൊട്ടുന്നത് എന്ന് വെച്ചാ പ്രിന്‍സിയുടെ കാലില്‍ തട്ടണം. അപ്പൊ പ്രിന്‍സി നോട്ട് ചെയ്യും. എല്ലാ കുട്ടികളുടെയും പേര് പ്രിന്സിക്ക് അറിയാമായിരുന്നു. പിന്നെ അവരുടെ വിലാസങ്ങള്‍ എഴുതി ലിസ്റ്റ് തരുന്നു , നമ്മള്‍ അവരുടെ വീട്ടിലേയ്ക്ക് ഡീസെന്റായി പോകുന്നു. ഇതായിരുന്നു പ്ലാന്‍ .
ക്ലാസ് വിട്ടു , നമ്രമുഖികള്‍ വരിവരിയായി പോകാന്‍ തുടങ്ങി, എല്ലാവരുടെയും കള്ളക്കടക്കണ്ണ് ഓഫീസിലേയ്ക്ക് തുരുതുരാ വരുന്നതും അതിനു ശേഷം മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നതായും ഞാന്‍ ശ്രദ്ദിച്ചു. എന്റെ തുറിച്ചു നോട്ടം കണ്ടിട്ടാണോ അതോ എന്തിനാണ് ഞാന്‍ നോക്കുന്നത് എന്ന് മനസ്സിലായിട്ടാണോ ? എന്തെങ്കിലും ആവട്ടെ !. എന്റെ മനസ്സില്‍ തുടരെ ലഡ്ഡു പൊട്ടാനും പ്രിന്‍സിയുടെ കാലില്‍ തുടരെ ചവിട്ടുകള്‍ വീഴാനും തുടങ്ങി. കുട്ടികള്‍ പോയി തീരുന്നതുവരെ ഞാന്‍ പ്രിന്‍സിയുടെ ഭാഗത്തേക്ക് നോക്കിയിട്ടുണ്ടായിരുന്നില്ല. ഒഴുക്ക് നിലച്ചപ്പോള്‍ ഞാന്‍ പ്രസന്നവദനനായി പ്രിന്‍സിയുടെ മുഖത്തേക്ക് നോക്കി. അദ്ദേഹത്തിന്റെ മുഖഭാവം മാറിയിരുന്നു !
"കാലില്‍ മെല്ലെ തട്ടിയാ മതി എന്നാണു പറഞ്ഞിരുന്നത് ." അദ്ദേഹം അത് പറഞ്ഞപ്പോളാണ് എന്റെ ചവിട്ടു ഇച്ചിരി കൂടിപ്പോയി എന്നു ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ലിസ്റ്റില്‍ മൊത്തം 17 പേര് ..!!! പാവം പ്രിന്‍സി ...!!! രെജിസ്റ്ററില്‍ നോക്കി വിലാസം കുറിച്ച് തരുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു
"കാലില്‍ കിട്ടിയ ചവിട്ടിന്റെ ശക്തി അനുസരിച്ച് ആണ് ഞാന്‍ ലിസ്റ്റ് ഇടുന്നത് . അതായത് ഏറ്റവും നല്ലച്ചവിട്ടു വന്നത് ഷിജിന കടന്നു പോയപ്പോഴായിരുന്നു . അത് കൊണ്ടു അവളുടെ അഡ്രെസ്സ് ആദ്യം എഴുതിയിട്ടുണ്ട്."
പണ്ട് സൈക്കിളില്‍ നിന്നും വീണപ്പോള്‍ ചിരിച്ചത് ഓര്‍ത്തെടുത്തു ഞാന്‍ ആ അവസരത്തില്‍ അവതരിപ്പിച്ചു . മാഷിന്റെ അക്കൌണ്ടിംഗ് തല അവിടെ വര്‍ക്ക് ചെയ്തത് ഞാന്‍ അതിശയത്തോടെ മനസ്സിലാക്കി.
ഗള്‍ഫുകാരന്റെ സ്റ്റൈലില്‍ ഹസ്തദാനം ചെയ്ത്, ലിസ്റ്റുമായി ഞങ്ങള്‍ ഇറങ്ങി.
ഷിജിനയുടെ പേരില്‍ പ്രിന്സിക്ക് കൊണ്ട ചവിട്ടിനു ഫലം കാണുമോ എന്ന് ആദ്യം തന്നെ നോക്കാന്‍ തീരുമാനിച്ചു.
ഷിജിനയുടെ വീട് -
ഞങ്ങള്‍ മസിലുപിടിച്ചു കൊണ്ടു കയറിച്ചെന്നു , കാര്യം അവതരിപ്പിച്ചു. ഷിജിനയുടെ അച്ഛനുമായി സംസാരിക്കുന്നു , അച്ഛന്‍ അകത്തേക്ക് പോകുന്നു , കുട്ടിയോട് ചായ റെഡി ആക്കി കൊണ്ടുവരാന്‍ പറയുന്നു, പിന്നെ അകത്തു ചില കുശുകുശുക്കല്‍ ...!!! അതിനോടകം ഏകദേശം പതിനഞ്ചോളം പെണ്ണുകാണല്‍ ചടങ്ങ് അറ്റന്‍ഡ് ചെയ്ത എനിക്ക് ആ കുശുകുശുക്കലില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. പക്ഷെ അടുത്ത നിമിഷം സാക്ഷാല്‍ ഷിജിന പുറത്തേക്കു വന്ന് എന്നോടൊരു ചോദ്യം !
"സജുവേട്ടനല്ലേ ?"
ട്യോന്ഗ് .....!!!!!!! അതുവരെ പിടിച്ചുവെച്ച മസില് ശൂ .......!!!
" അ...... അ ....... അതെ "
എന്റെ അമ്പരപ്പില്‍നിന്നും ചമ്മലില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടപോലെ ഷിജിന വീണ്ടും ചോദിച്ചു .
" നിങ്ങള്‍ക്കെന്നെ മനസ്സിലായില്ലേ ? "
വീണ്ടും ട്യോന്ഗ് .....!!!!!!!. ദില്ജിത്ത് മുഖം ച്ചുളിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി. 'ഇങ്ങനെ ഒരു നാടകം .....??? ' അതായിരുന്നു ആ നോട്ടത്തിന്റെ അര്‍ഥം.
ഞാന്‍ എന്റെ നാടകം ഇങ്ങനല്ല എന്ന് അര്‍ത്ഥമാക്കിക്കൊണ്ട് തലയാട്ടി.
" ഇല്ല .... എനിക്കോര്‍മ കിട്ടുന്നില്ല ..." ഷിജിനയുടെ മുഖം വീണ്ടും സ്കാന്‍ ചെയ്ത് എന്റെ പെന്റിയം 2 തലയില് സേര്‍ച്ച് കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
" നിങ്ങള്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നില്ലേ ?" വീണ്ടും ഷിജിന.
ബാന്‍ഗ്ലൂര്‍ എന്ന വാക്കുകൂടി ചെര്‍ത്തുവേച്ചപ്പോ തലയില്‍ ബള്‍ബും കത്തലും ലഡ്ഡു പൊട്ടലും ഒക്കെ ഒരുമിച്ചായിരുന്നു.
" ശിങ്കി ........? " ഞാന്‍ ചോദിച്ചു . അവള്‍ തലയാട്ടി.
കൂട്ടച്ചിരിക്കിടയില്‍ ഒരു ഫ്ലാഷ് ബാക്ക് -
ബാംഗ്ലൂര്‍ ജീവിതം - അവിടെ താമസിച്ചിരുന്ന കസിന്റെ വീട്ടില്‍ രണ്ടുമാസത്തെ അവധിക്കാലത്ത് കുട്ടികള്‍ക്കൊരു കൂട്ടായി വന്നതായിരുന്നു ഷിജിന. ഒഴിവുദിവസങ്ങളില്‍ ഞാന്‍ കുട്ടികളോടൊപ്പം കളിക്കാന്‍ കൂടുമായിരുന്നു. മെലിഞ്ഞു തീപ്പെട്ടിക്കൊള്ളിപോലെയുണ്ടായി
അന്നത്തെ എന്റെ ഡയലോഗ് ആണ് പിന്നീട് 'വിനോദയാത്ര' എന്ന സിനിമയില്‍ വിനോദ് എന്ന കഥാപാത്രം പറഞ്ഞത്
"എന്നാലും ശിങ്കീ....... എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല ....നീയങ്ങു വളര്ന്നുപോയല്ലോ " ചമ്മല്‍ മറയ്ക്കാന്‍ രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചു.
അവിടെ വെച്ചുതന്നെ കസിനെ വിളിച്ചു കാര്യം പറഞ്ഞു കൂട്ടച്ചിരി അവിടത്തെക്കും വ്യാപിപ്പിച്ചു. ചായയും ചിപ്സും ബിസ്ക്കറ്റും ഒക്കെകഴിച്ചു ഞങ്ങള്‍ ഇറങ്ങി.
ഇറങ്ങുമ്പോള്‍ ഒരുതവണ കൂടി - "എന്നാലും ശിങ്കീ........നീയങ്ങു വളര്ന്നുപോയല്ലോ "
വര്‍ഷം നാല്‍ കഴിഞ്ഞെങ്കിലും സജു എഴുതിയത് വായിക്കാന്‍ നല്ല രസമുണ്ട്. ഓഫീസിലായതു കൊണ്ട് ചിരി കടിച്ച് പിടിക്കേണ്ടി വന്നു. എന്നിട്ടും സജു കൂടുതലൊന്നും എഴുതുന്നില്ലാന്ന് ഒരു പരാതികൂടി വയ്ക്കുനു. സ്നേഹപൂര്‍വ്വം.
ReplyDelete